ആലപ്പുഴ: അഞ്ചു വർഷം മുൻപ് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ വയറ്റിനുള്ളിൽ ശസ്ത്രക്രിയാ ഉപകരണം മറന്നുവെച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ സസ്പെൻഷൻ നടപടി. Directorate of Medical Education, Kerala ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.
സംഭവം നടന്നത് ആലപ്പുഴ ഗവ: മെഡിക്കല്‍ കോളേജിലാണ്. പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന് 2021 മെയ് മാസത്തിൽ ഗർഭാശയ ഫൈബ്രോയിഡ് നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം തുടർച്ചയായ വയറുവേദന അനുഭവപ്പെട്ടതായി ബന്ധുക്കൾ അറിയിച്ചു.
പലതവണ അതേ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും വേദനയുടെ കാരണം കണ്ടെത്താനായില്ലെന്ന് മകൻ ഷിബിൻ ആരോപിച്ചു. അടുത്തിടെ മറ്റൊരു ഡോക്ടറെ സമീപിച്ചതിനെ തുടർന്ന് നടത്തിയ എക്സ്-റേ പരിശോധനയിലാണ് വയറ്റിനുള്ളിൽ ആർട്ടറി ഫോഴ്‌സ്‌പ്സ് കണ്ടെത്തിയത്.
ശസ്ത്രക്രിയാ ഉപകരണം നീക്കം ചെയ്യുന്നതിനായി രോഗിയെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവം പുറത്തുവന്നതോടെ 2021-ൽ ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദ ജെയെ സസ്പെൻഡ് ചെയ്തു. നിലവിൽ തിരുവനന്തപുരം ഗവ: മെഡിക്കല്‍ കോളേജിൽ ഗൈനക്കോളജി വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടത്തിയ അന്വേഷണത്തെത്തുടർന്നാണ് നടപടി സ്വീകരിച്ചതെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.



