അതിരമ്പുഴ സ്വദേശിയായ ഡോ. സിറിയക് പി ജോർജ് ആണ് കാർ ഓടിച്ചതെന്നാണ് വിവരം
പ്രതിയെ പിടികൂടുവാൻ പോലീസ് അലംഭാവം കാണിക്കുന്നുവെന്ന് വ്യാപക പരാതി
കൊച്ചി: അങ്കമാലിയിൽ കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. എടവന്നക്കാട് സ്വദേശിനിയായ ജെസ്ളിയ ജോൺസനാണ് മരിച്ചത്. അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു ജെസ്ലിയ. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന അവർ ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക്ക് ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടത്.
മഹീന്ദ്ര XUV 700 കാർ ഇടിച്ചതിനെ തുടർന്ന് ജെസ്ലിയയയുടെ തലയിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അവർ മരണപ്പെട്ടു. മരണാനന്തരമായി അവയവദാനം നടത്തിയ ജെസ്ലിയയുടെ കുടുംബം നാല് പേർക്ക് പുതുജീവൻ നൽകുകയായിരുന്നു.
അപകടം സൃഷ്ടിച്ച കാർ അങ്കമാലി ജ്വല്ലറി ഭാഗത്ത് നിന്ന് ഇടിച്ച് നിർത്താതെ പോയതായാണ് വിവരം. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം കണ്ടെത്തി. കോട്ടയം അതിരമ്പുഴ സ്വദേശിയായ ഡോ. സിറിയക് പി ജോർജ് ആണ് കാർ ഓടിച്ചതെന്നാണ് വിവരം. ചാലക്കൽ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗവുമായി ബന്ധപ്പെട്ട ആളാണ് അദ്ദേഹം എന്നാണ് പോലീസ് പറയുന്നത്.
അപകടസമയത്ത് വാഹനത്തിൽ സുഹൃത്തും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അങ്കമാലി പോലീസ് സ്റ്റേഷന്റെ മുന്നിൽ പ്രതിഷേധം നടത്തി. പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.



